Tuesday, July 28, 2009

ഇതുകൊണ്ടൊന്നും തീരുന്നില്ല ഇബ്രായി………..





എന്‍റെ ഗുരുനാഥനും പരിസ്തിതി പ്രവര്‍ത്തകനും സുഹ്രത്തും ഒക്കെയായ ശോഭീന്ദ്രന്‍ മാഷ് ദുബായില്‍ വന്ന സമയം
എന്‍റെ ചങാതിമാരെ പറ്റിചോദിച്ചപ്പോള്‍എനിക്ക് കാണിക്കാന്‍
തോന്നിയത് ഇബ്രായിയെ.
മാഷിനും ഇഷ്ടമായി ഇബ്രായിയെ
ആര്‍ക്കും ഇഷ്ടമാകും ഇബ്രായിയെ.
അതാണ് ഇബ്രായി എന്നു ഞാന്‍ വിളിക്കുന്ന ഇബ്രാഹിം.

കാസറഗോഡ് ജന്മനാട് എന്നാല്‍ ദുബായ് നയിഫ് റോഡ് ജീവിതകേന്ദ്രം
ചുരുങിയ കാലത്തെ ഈ ഈ ഒളിവ് ജീവിതത്തില്‍
ദിവസവും കാണുന്നു.
പലരും കയറിയിറഞിപ്പോകുന്ന ജീവിതത്തിരക്കില്‍ ചിലര്‍മാത്രം നമുടെ
ജീവിതത്തിലേക്ക് വേരുകളാഴ്ത്തുന്നു, ചിലരെ മാത്രം നാമതിന്നനുവദിക്കുന്നു എന്നതാണ്ശരി.
ആ ശരികളില്‍ ഒന്നാണ് ഇബ്രാഹിം എന്ന ഇബ്രായി.

ഭാഗ്യത്തിന്,ഇബ്രായി ബുദ്ധിജീവിയോ സാഹിത്യകാരനോ അല്ല.

എന്താണ് ഇബ്രായിയും ഞാനും തമ്മിലുള്ള ബന്ധത്തിന്‍റെ പൊരുള്‍ എന്ന് വ്യക്തമായി പറയുവാന്‍ എനിക്കാവില്ല.എന്നാല്‍ എനിക്കും ഇബ്രായിക്കും തമ്മില്‍ എവിടെയോ ഒരു പൊരുത്തമുണ്ട്.അതെന്താണെന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല,ചിലപ്പോള്‍ ഇബ്രായിക്ക് പിടികിട്ടിക്കാണുമായിരിക്കും.

മൂന്ന് വര്‍ഷങള്‍ക്ക് മുബാണ് ഇബ്രായിയെപ്പറ്റി എന്നോട് മാധ്യമ സുഹ്രുത്തായ
സാദിക് കാവില്‍ പറയുന്നത്.ഇബ്രായിനെപറ്റിയല്ല സുബൈര്‍ എന്ന വ്രക്ക രോഗിയുടെ കദനകഥയാണ്സാദിക് പറഞ്ഞത്,സുബൈറിനെപ്പറ്റി ഒരു വാര്‍ത്ത കൊടുക്കുവാന്‍ കഴിഞ്ഞാല്‍ അത് അയാള്‍ക്കൊരു സഹായമായിരിക്കും എന്നാണ് സാദിക് ഉദ്ദേശിച്ചത്.

സുബൈറിനെ കാണുവാനുള്ള വഴിയായിരുന്നു എനിക്കപ്പോള്‍ ഇബ്രായി.
ദേരയിലെ നായിഫ് റോഡിലുള്ള ഒരു ഹോട്ടലില്‍ സുബൈറിനെ തമ്സിപ്പിച്ചിരിക്കുന്ന ഒരു സംരക്ഷകനാണ് ഇബ്രായി എന്നാണ് സാദിക് പറഞ്ഞിരുന്നത്.ഒരു സംരക്ഷകന്‍ എന്ന ചിത്രവുമായി ദേരയിലെ ഹോട്ടല്‍ കണ്ടുപിടിച്ചുചെന്നപ്പോള്‍ ഞാന്‍ കണ്ടത്.തലയില്‍ തൊപ്പിവെച്ച കറുത്ത് മെലിഞ്ഞ ഒരു പയ്യന്‍ രൂപമുള്ള ചുറുപ്പക്കാരനെ.ഇതണോ സാദിക് പറഞ്ഞ സംരക്ഷകന്‍? ഒറ്റനോട്ടത്തില്‍ ഇയാളെത്തന്നെ സംരക്ഷിക്കാന്‍ വേറെ ആളുവേണ്ടിവരുന്ന രൂപം.എന്നാല്‍ അടുത്തറിഞ്ഞപ്പോഴല്ലേ മനസ്സിലാവുന്നത്,ഒരു സുബൈറിനെ മാത്രമല്ല അനേകം സുബൈറുമാരെ താമസം ഭക്ഷണം മരുന്ന് സ്നേഹം തുടങി എല്ലാം യഥാവിധി നല്കാന്‍ ജീവിതം മാറ്റിവെച്ച ഒരു വലിയ ഹ്രുദയം ആ കൊച്ചു ശരീരത്തിനുള്ളില്‍ ഒളിച്ചുവെച്ചിട്ടുണ്ടെന്ന്.

പത്തിരുപത് വര്‍ഷം ഗല്‍ഫില്‍ ജോലിചെയ്തെങ്കിലുംആഴ്ചയിലൊരിക്കല്‍ ഡയാലിസിസ് വേണ്ടിവരുന്ന വ്രുക്കരോഗം മാത്രം സബാദ്യമായി കിട്ടിയ ,ഭാര്യയും വീട്ടുകാരും കൈയ്യൊഴിഞ്ഞ സുബൈറിന് ദുബായില്‍ ശൈഖാ മറിയത്തിന്‍റെ കാരുണ്യത്തില്‍ സൌജന്യമായി ഡയാലിസിസ് സൌകര്യം നല്‍കുന്ന ആശുപത്രി മാത്രമായി ശരണം.സുഹ്രുത് സൌജന്യമായി നല്‍കിയ വിസയില്‍ ദുബായിലെത്തി,ഇബ്രായിയുടെ ഉല്‍സാഹത്തില്‍ ഒമാനിയായ ഹോട്ടലുടമ സുബൈറിന്ന് തമസിക്കാനിടം നല്കി,വിലകൂടിയ മരുന്നുകള്‍,ഭക്ഷണം എന്നിവക്കായി ഈജിപ്റ്റ്കാരനായ് മനേജരടക്കം മറ്റനേകം മനുഷ്യ സ്നേഹികളെയും ഇബ്രായി കണ്ടെത്തുന്നു.രോഗത്തോട് മല്ലടിക്കുന്നസുബൈറിനേക്കാളും രോഗിയെ പരിചരിക്കുന്ന ഇബ്രായി എന്‍റെ മനസ്സില്‍ കുടിയേറിയതില്‍ അതിശയമില്ല.
ഇത് ഒരു സുബൈറിന്‍റെ മാത്രം കാര്യത്തിലല്ല, ദയ അര്‍ഹിക്കുന്ന ഏതൊരാള്‍ക്കും ഇബ്രായി തുണയുണ്ട്


ഇബ്രായി താമസിക്കുന്ന ഹോട്ടലിലെ കൊച്ചുമുറിയില്‍ എത്തിയപ്പൊഴാണ് ഇതുകോണ്ടോന്നും തീരുന്നില്ല ഇബ്രായി എന്നു മനസ്സിലായത്.
കട്ടിലിന്നടിയില്‍നിന്നും ഇബ്രായി തന്‍റെ സകാര്യസബാദ്യങള്‍ എന്നെ കാണിച്ചുതന്നപ്പോള്‍ ഞാന്‍ അബരന്നു.ദുബായില്‍ സബന്നന്‍മാര്‍ നിരവധിയുണെങ്കിലും ഏറ്റവും കൂടുതല്‍ കറന്‍സികളുടെയും നാണയങളുടെയും ഉടമയാണ് ഇബ്രായി എന്നെനിക്ക് ബൊധ്യമായത് അപ്പോഴാണ്.

കേരളത്തിലെ ഏറ്റവും പുരാതനമായ ഓട്ടമുക്കാല്‍ മുതല്‍ ലോകത്തിലെ ഒട്ടുമിക്ക രജ്യങളിലേയും അത്യപൂര്‍വ്വങളായ നാണയങളും കറന്‍സികളും തുടങി വിചിത്രങളും അപൂര്‍വ്വങളുമായ കൌതുകവസ്തുക്കള്‍ ഇബ്രായിയുടെ ശേഖരത്തിലുണ്ട്.കുട്ടിക്കാലം മുതലുള്ള ശീലം ദുബായിലെത്തിയപ്പോഴും കൈവിട്ടില്ലെന്നുമാത്രം .ശാസ്ത്രീയമായി അവയൊന്നും ഒരുക്കൂട്ടിയില്ല,കാരണം ഗിന്നസ് ബുക്കില്‍ ഇടംതേടുകയല്ല ഇബ്രായിയുടെ ലക്ഷ്യം.ഒരു ചരിത്രകൌതുകത്തിന്‍റെ പേരില്‍ ശേഖരിക്കുക , അത് വരുംതലമുറക്ക് ഉപകാരപ്പെടുമെങ്കില്‍ നല്ലത്- ഇതാണ് ഇബ്രായിയുടെ ഒരു ലൈന്‍.

കേട്ടറിവിന്‍റെ അടിസ്ഥാനതില്‍ മൈലുകളോളം നടന്നും കൈവശമുള്ള നാണയം പകരംകൊടുത്തും ഇബ്രായി വിശന്നും വിയര്‍ത്തും സ്വരൂപിച്ചതാണവ.
ഇബ്രായിയുടേ താത്പര്യങറിയുന്ന ഒമാനിയായ ഹോട്ടലുടമ വിദേശ സര്‍ക്കീട്ട് കഴിഞുവരുമ്ബോള്‍ ഇബ്രായിക്കായി സമാഹരിച്ച നല്‍കുന്ന നോട്ടൂകള്‍,നാണയങള്‍,ഹോട്ടലില്‍ താമസിക്കാന്‍ വരുന്ന വിവിധരജ്യക്കാരുമായി ഇബ്രായി സ്ഥാപിച്ചെടുത്ത സൌഹ്രദം കൊണ്ടുവരുന്ന കറന്‍സികള്‍,
ഇബ്രായിയുടെ പിരാന്ത്(നല്ല അര്‍ത്തില്‍) മനസ്സിലാക്കുന്ന ചങാതിമാര്‍ നല്‍കുന്നവ. ……
താമസിച്ചില്ല എന്നിലെ മാധ്യമപ്രവര്‍ത്തകന്ന് അതും ഒരു സ്റ്റോറിയായി

പക്ഷെ ഒന്നോരണ്ടോ സ്റ്റോറികള്‍ കൊണ്ടു തീരുന്നതായില്ല ഇബ്രായിയും ഞാനുമയുള്ള തുടര്‍ബന്ധം. ദേരഭാഗത്തെവിടെയെങ്കിലും ജോലിയൂണ്ടെങ്കില്‍
ഉച്ചഭക്ഷണം കഴിഞ്ഞ് അല്‍പം വിശ്രമിക്കണമെന്ന് തോന്നിയാല്‍ ഇബ്രായിയുടെ കുടുസ്സ് മുറി യാണെന്‍റെ താവളം.അവിടത്തെ ഏറ്റവും വലിയ സൌകര്യം അവിടെ
മൊബൈല്‍ റേന്ച് കിട്ടില്ല എന്നതാണ്.
ആ നേരം വിളിക്കുന്ന ഭാര്യക്കറിയാം ഞാന്‍ ഇബ്രായുയുടെ മുറിയില്‍ സുഖമായി മയങുകയായിരിക്കുമെന്ന്

എന്‍റെ സഹതാമസക്കാരനായിരുന്ന ഡോ നജീബും ഒരു നാണയ ശേഖരനായിരുന്നു.ഞാന്‍ ഇബ്രായിയെ പരിചയപ്പെടുത്തിയപ്പോള്‍ അവര്‍തമ്മിലും വളര്‍ന്നുവന്നു ഒരു നാണയകൈമാറ്റ ബന്ധം. ഇബ്രായിയുടേ യഥാര്‍ത നാണയപ്രണയം കണ്ട് താന്‍ ഈ പണി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച് കൈവശമുള്ള നാണയശേഖരം മുഴുവന്‍ ഇബ്രയിക്ക് കൊടുക്കുവാന്‍ ഡോ.നജീബ് തീരുമാനിച്ചതില്‍ യാതൊരത്ഭുതവും എനിക്ക് തോന്നിയില്ല.

നാണയങളും കറന്സികളും മത്രമല്ല ഇബ്രായിയുടെ ശെഖരത്തിലുള്ളത്.പല കാലങളില്‍ വന്ന പത്ര വാര്‍തകള്‍,ചിത്രങള്‍, പ്രചീന കലാസ്രഷ്ടികള്‍.
ഉപയോഗശൂന്യമായെന്ന് കരുതി മനുഷ്യര്‍ ഉപേക്ഷിക്കുന്ന വസ്തുക്കള്‍ ലൈറ്റിന്‍റെ ഷൈഡായും, പക്ഷികളോ പൂബാറ്റകളോ മനോഹരമായ കലാരൂപങളായോ ഇബ്രായി
പരിവര്‍ത്തിപ്പിക്കും.പക്ഷെ ഇതെല്ലാം തന്‍റെ തുശ്ചവരുമാനതില്‍ നിന്നാണ് ഇബ്രായി ഒപ്പിച്ചുടുക്കുന്നത്.ഇങിനെ പോര ഇബ്രായി നമുക്കോരു പ്രദര്‍ശനം നടത്തണം എന്ന
എന്‍റെയുംമറ്റും നിര്‍ബന്ധം കണക്കിലേടുത്ത് ഇബ്രായി തന്‍റെ ശേഖരങളുടെ ഒരു പ്രദര്‍ശനം വെച്ചു.
കടുത്ത ഇസ്ലാം മതവിശ്വാസിയാണ് ഇബ്രായി,
സുന്നി വിഭാഗം.തൊപ്പി തലയില്‍ നിന്നും ഊരിയ ചരിത്രമില്ല, നോബിലും നിസ്ക്കാരത്തിലും കടുകിട മാറ്റമില്ല.
വളരെ ദേരയിലെ ഇടുങിയ സുന്നി ആസ്ഥാനാത്ത് ഉദ്ഘാടകനായി ഇബ്രായി എന്നെ വിളിച്ചു.കുടുംബസമേതം അവിടെയെത്തിയ ഞങളെക്കണ്ട് തൊപ്പിധാരികള്‍ ആദ്യമൊന്ന് അബരന്നിരിക്കണം കാരണം സ്ത്രീകളായി മറ്റാരും അവിടെയുണ്ടായിരുന്നില്ല.അപ്പോഴേക്കും ഇബ്രായിയുടെ അടുത്ത സുഹ്രുത്തായി മാറിക്കഴിഞ്ഞിരുന്ന ഡോ.നജീബ്, സാദിക് കാവില്‍ മാധ്യമ പ്രവര്‍ത്തകന്‍ അബ്ബാസ് തുടങി നിരവധിപേര്‍ ആശംസയര്‍പ്പിക്കാനെത്തിയിരുന്നു.

ഇതുകോണ്ടോന്നും തീരുന്നില്ല ഇബ്രായി.

നല്ലൊരു വാര്‍ത്ത ഉറവിടന്‍(News source) കൂടിയാണ് ഇബ്രായി.ദേര ഭാഗത്ത് തീപിടുത്തമാവട്ടെ,വാഹനപകടമാവട്ടെ,മരണമാവട്ടെ ഏത് പാതിരാത്രിയിലും ഇബ്രായിയ്ടെ ഫോണ്‍വരും.പാതിരാവില്‍ ഞാന്‍ പ്രവേശനം അനുവദിച്ച ചുരുക്കം ചില ഫോണുകളിലൊന്നാണ് ഇബ്രായിയുടേത്.

ഇതുകൊണ്ടും തീരുന്നില്ല ഇബ്രായി





വാര്‍ത്തകള്‍ തരുന്നതിനല്ലാതെയും ഇബ്രായി വിളിക്കും അത് മറ്റൊരു കാര്യത്തിനാണ്.

ഇബ്രായിയെ സ്നെഹിക്കുന്നവര്‍ ധാരാളമുണ്ട്.അവര്‍ ഇബ്രായിക്ക് പല സമ്മാനങളും നല്കും സ്വകാര്യസബാദനത്തില്‍ അശേഷം താത്പര്യമില്ലാത്ത ഇബ്രായി അപ്പോള്‍ തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് എത്ര നിര്‍ബന്ധപൂര്‍വ്വം വേണ്ടെന്നുപറഞ്ഞാലും ഇബ്രായി അത് നല്കിയിരിക്കും.ബാച്ചിലര്‍ ജിവിതം അവസാനിപ്പിച്ച് കുടുബത്തെ കൊണ്ടുവന്നപ്പോള്‍ ഇബ്രായി ഒരു സെറ്റ് പാത്രങളുമായെത്തി.ഭക്ഷണം ചൂടാറതെ വെക്കാനുള്ള casorol കള്‍.
“’ഇങക്ക് ഇത് വേണ്ടിവരും...’’ ഇന്നും ഞങളുടെ ഭക്ഷണമേശയില്‍ ആഹാരം ചൂടാറാതെ ഇരുക്കുന്നുണ്ടെങ്കില്‍ അതിനുത്തരവാദി ഇബ്രായി തന്നെ.
,മറ്റൊരിക്കല്‍ വീട്ടില്‍ എലിശല്യം പെരുകി,പല രീതികളും പരീക്ഷിച്ചു പരജയമടഞിരിക്കുബോള്‍ അതാവരുന്നു ഇബ്രായിയുടെ വക എലിക്കെണി.ഇന്നും എന്‍റെ വീട്ടില്‍ എലിയില്ലാത്തതിന് കാരണം ഇബ്രായിയു ടെ എലിക്കെണിതന്നെ.
മറ്റൊരിക്കല്‍ ഇബ്രായി വരുന്നു.കൈയ്യില്‍ ഒരു വലിയ കൂട നിറയെ പലവിധ പഴങള്‍.അല്‍ അയിനിലുള്ള ജ്യേഷ്ടന്‍റെ പഴക്കടയില്‍ നിന്നും കോണ്ടുവന്ന അപൂര്‍വ്വങളായ പഴങള്‍....ഇതെന്തിനാണ് ഇബ്രായി എന്നു ചോദിച്ചാല്‍ ‘’ങ്ളെ കുട്ടികള്‍ ഇതൊന്നും തിന്നിറ്റുണ്ടാവില്ല ‘’എന്നതായിരിക്കും മറുപടീ.
ഇബ്രായിയുടെ സമ്മാനങള്‍ അപ്രതീക്ഷിതങളായ അത്ഭുതങളായാണ് ഭവിക്കുക.ചിലപ്പോള്‍ എന്‍റെ ഭാര്യക്കായി മനോഹരമായ ഒരു കുല പ്ലാസ്റ്റിക് പൂക്കളായിട്ടായിരിക്കും

അല്ലെങ്കില്‍ സുഹ്രുത്തായ വസ്ത്രകയ്റ്റുമതിക്കാരന്‍
സമ്മാനമായി നല്‍കിയ ഒരു കൂട്ടം കുഞ്ഞുടുപ്പുകള്‍.നിര്‍ഭാഗ്യത്തിന്‍ അതെല്ലാംതന്നെ കുഞ്ഞുടുപ്പുകളായിരുന്നു.എന്‍റെ കുട്ടികള്‍ക്കിതൊന്നും പാകമാവില്ലെന്നറിയിച്ചപ്പോള്‍ പാകമാവുന്ന കുഞ്ഞുങള്‍ക്കര്‍ക്കെങ്കിലും കൊടുത്തുകൊള്ളാനായിരുന്നു ഇബ്രായിയുടെ നിര്‍ദ്ദേശം.തനിക്ക് ലഭിക്കുന്ന സമ്മാനങള്‍ തനിക്ക് അവകാശപ്പെട്ടതല്ലെന്നും അത് മറ്റുള്ളവര്‍ക്കെത്തിക്കുന്ന ഒരു വാഹകന്‍ മാത്രമാണ് താന്‍ എന്ന
ഒരു സൂഫിലൈനാണ് ഇബ്രായിയുടേതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

അതിന്‍റെ ഉദാത്തമായ പ്രതീകമായി ഒരിക്കല്‍
ആരോ സമ്മാനിച്ച ഒരു ആഫ്രിക്കന്‍
ഓയില്‍ പെയിന്‍ടിങ് എനിക്ക് തന്നെ തരണമെന്ന് ഇബ്രായിക്ക് നിര്‍ബന്ധം.ആട്ടിന്‍കുട്ടിയെ മാറോട് ചേര്‍ത്ത് നില്കുന്ന കറുത്ത് കുട്ടിയെ വരച്ച ആഫ്രിക്കന്‍
അഞാതചിത്രകാരനെ എനിക്കറിയില്ല എന്നാല്‍ എന്‍ടെ സ്വീകരണമുറിയെ ദീപ്തമാക്കുന്ന ഈ ചിത്രം പ്രതിഫലങള്‍ക്ക് വേണ്ടിമാത്രം

അന്യനെ സ്നേഹിക്കുന്നതായി ഭാവിക്കുകയും അവാര്‍ഡിന്നും പുരസ്കാരങള്‍ക്കുമായി ജീവകാരുണ്യം കൊട്ടിഘോഷിക്കുകയും ചെയ്യുന്ന മണല്‍ നഗരത്തിലെ മായാമനുഷ്യര്‍ക്കിടയില്‍
വറ്റാത്ത കാരുണ്യത്തിന്‍റെ മൂശയില്‍ തീര്‍ത്ത രണ്ടുവശങളില്ലാത്തതും
അപൂര്‍വ്വ ചരുതയാര്‍ന്നതുമായ
ഒരു നാണയംപോലെ ഇബ്രായിയുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നു.

എന്നാല്‍
ഇതുകൊണ്ടും തീരുന്നില്ല ഇബ്രായി………..

(സുഹ്രത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവിന്‍റെ നിര്‍ബന്ധം പ്രമാണിച്ച് മിഡില്‍ ഈസ്റ്റ് ചന്ദ്രിക മാസികക്ക് വേണ്ടി ഉണ്ടാക്കിയത്)

Friday, June 26, 2009

എ.സോമന്- An unfinished poem - A Soman



(അടുത്തറിയുന്നവര്‍ സോമന്‍മാഷ് എന്ന് വിളിക്കും,കൂടുതലടുത്തവര്‍ സോമന്‍ എന്ന് വിളിക്കും
അതിലുമടുപ്പമുള്ളവര്‍ എസോമന്‍ എന്ന് തന്നെ വിളിക്കും

ആരായിരുന്നു ഇയാള്‍? കോഴിക്കോട് എന്‍ചിനിയറിംഗ് കോളജിലെ ഇംഗ്ളീഷ് അദ്ധ്യാപകന്‍ ?
വിരലിലെണ്ണാവുന്ന ചെറുകഥകളും അതിലേറെ സാമൂഹ്യ വിമര്‍ശനങളുമെഴുതിയആള്‍ ?
ബിരുദ വിദ്യാര്-ഥിയായിരിക്കുബോള്‍ മുതല്‍ കോഴിക്കോടും പ്രാന്തപ്രദേശങളിലുമുള്ള
അനവധി പരലല്‍ കോളജുകളിലെ കുട്ടികളുടെ പ്രിയങ്കരനായ മാഷ് ?
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി എഴുപതുകളുടെ അവസാനത്തില്‍ ഉദിച്ചുയരുകയും എണ്‍പതുകളുടെ ആരംഭത്തില്‍ അടിപതറി വീഴുകയും ചെയ്ത് ജനകീയ സാംസ്കാരിക വേദിയുടെ നേത്രനിരയിലേക്ക് ഉയര്‍ന്ന കേരള ചരിത്രത്തിലെ ആദ്യത്തെതെന്ന് പറയാവുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍ വിചാരണയിലെ ജനകീയ ന്യായാധിപന്‍ ?......
ഇത് മാത്രമായിരുന്നില്ല ഞങളില്‍ ചിലര്‍ക്കെങ്കിലും എസോമന്‍........

മാനന്‍ചിറയുടെ സിമന്‍ര്‍ ബന്‍ചുകളും കോഴിക്കോട് നഗാരം സ്റ്റേഷനിലെ ലോക്കപ്പില്‍ അടിവസ്ത്രം മാത്രമായി കഴിയേണ്ടിവന്ന രാത്രിയും മുറിബീഡിക്കായി തിരക്ക് പിടിക്കുന്ന സബ് ജയിലിലെ തടവുപുള്ളികള്‍ക്ക് ഇംഗ്ളീഷില്‍ അപേക്ഷയെഴുതികൊടുത്ത പകലുകളും,പിന്നെ.......അടിതെറ്റിയ

കിനാക്കളെയോര്‍ത്ത് പഴിച്ചും പഠിച്ചും പിന്നെ തകര്‍ന്നും .....
ഓര്‍ക്കുവാനേറെ...അര്‍ബുധം കാര്‍ന്നുതിന്ന ശരീരവുമായി ആശുപത്രിയിലേക്കുള്ള മരണവേഗത്തില്‍ അവന്‍ കുടിക്കാന്‍ ചോദിച്ചത് ഒരിളനീര്‍..പുലര്‍ച്ചെ അവന്‍ മരിച്ചു.
കട്ടിലിന്നരികില്‍ എനിക്കായി വെച്ചത് ഒരു ഇളനീര്‍തൊണ്ട് മാത്രം )








വേവലാതിപ്പുഴയേഴും കടന്നുനീ യാത്രയായ്
നിലാവെറിഞ്ഞയിടവഴികളുടെയവസാന

തോണിയുമിറങി നീ യാത്രയായഗ്നി
പഞജരത്തേരില്‍


പാതിവെന്തതലച്ചോറുണ്ണുവാനെത്തും
ഒറ്റച്ചിറകന്‍ കാക്ക ഞാന്‍

ഉഷ്ണിച്ചുപായും
പുകവണ്ടീയിലെങോതിളക്കുമോരാലിന്‍-
ചുവടുതിരഞുമുന്‍മാദം മുടിയഴിച്ചിട്ടുതുള്ളും
രാപ്പനീയായി നീ പൊരിഞതും

കടുംനിറം മോത്തിക്കുടിച്ചാഹ്ലാദമെബാടും
ചിതറിത്തെറിപ്പിക്കും മഴകളില്‍,
കടല്‍ത്തിരക്കുത്തില്‍
തര്‍ക്കിച്ചു നാളേറെയോടുവിലുല്‍സവം
കൈവിട്ട കുട്ടികളായിനാമലഞ്ഞു.

പുലരികള്‍ തിരഞുനാം
പ്രളയസൂര്യനെകുടിക്കുവാന്‍
അക്ഷരച്ചോരയില്‍
തകരുന്ന കപ്പലിന്നണിയം തിരഞുനാം
അപരന്‍റെ വാക്കുകള്‍കാതിലേക്കെബാടും
കോരിയൊഴിച്ചു നാ-
മമരസംഗീതം തുഴയുവാന്‍

ഭ്രാന്തെടുക്കുന്നൂ നിന്നാര്‍ദ്ര മനസ്സിളിലൊളിപ്പിച്ച
സഹനം നിനവില്‍ വരുബോള്‍.

എച്ചില്‍ക്കൊട്ടയില്‍ കയ്യിട്ടുനക്കും
കാലത്തിന്‍ കളീക്കോപ്പുകളായി സഖാക്കളോടുങവെ
ചിരിമറന്ന,
കടമുണ്ണൂന്ന
കൂട്ടിക്കോടുപ്പിന്‍ ലാഭനഷ്ടങള്‍ ചികഞുതീരുമെന്‍
രാപ്പകലുകളില്‍നിന്നും ഭാഗ്യവാന്‍
നീയാദ്യം പറന്നകന്നല്ലോ

ഓര്‍ക്കട്ടെ ഞാനാ വറുതിതന്നടുപ്പില്‍
വേവാതെ വെന്തനിന്‍ കഠിനബാല്യങളെ
വിശന്നുംവിയര്‍ത്തും
കുണ്ടനിടവഴികളിലുടക്കിയ ദിനങളെ
വയറ്റുപ്പിഴപ്പിന്‍ടെ ക്ലാസ്സ്മുറികളിലുരഞുതീര്‍ന്ന
നിന്‍തരുണ വേഗങളെ
ആരൊകളയുന്ന പാതിയെരിഞ
പുകക്കുഴല്‍ മൊത്തുവാന്‍ വെംബിയ കഠിനവയിലിന്‍
ലോക്കപ്പ് മുറികളെ

നീതിയുടെ നിലവിളി പാഥേയമാക്കിയ
നിരര്‍ഥക തീര്‍ത്തടനങള-
ടിവസ്ത്രമഴിപ്പിക്കുമതിക്രൂര
നിയമപാലനങള്‍,ഭിക്ഷകള്‍,
സ്വവര്‍ഗ്ഗകൊടുംവെലിയില്‍ പിണയും
പച്ചിലപാബിഴയും രാത്രികള്‍

ഒളിക്കുവനോന്നുമില്ലത്തവാന്‍ നീ
നഗ്നന്‍ കിടക്കുന്നെന്‍കൈക്കുരിശിലരുമയായ്
സര്‍വ്വാഗമര്‍ബുദശോഭയാല്‍

ഇല്ലെനിക്കോരു വാക്കുംനോട്ടവും ബാക്കിയാ
യൊരീയിളനീരിന്‍ തൊണ്ട് മാത്രമിനിയോര്‍മ്മയില്‍

ആയിരംപൈതങള്‍ക്ക് വയറ്റാട്ടിയാം നിന്നമ്മതന്‍
മടിയിലിറക്കികിടത്തുന്നൂ ചോരവാര്‍ന്നതാം
കാലത്തിന്‍ മാര്‍ബിള്‍മിനാരം നീ

തീപിടിച്ചോടുമീയതിവേഗ വണ്ടിതന്നിരുബ് –
പാളങളീലെങോട്ട് മാറണമെന്നറിയാതുഴലുന്ന
പട്ടിയുടബരപ്പായി ഞാന്‍ നില്ക്കവെ


ജ്വലിപ്പിചുനിര്‍ത്തട്ടെ ഞനെന്നക്ഷരജാലകവുമതി
ലൊട്ടിപ്പിടിച്ചൊരുനീലകാശവുമതിനെ
പ്പിളര്‍ക്കുമോരു മിന്നല്പിണരും

2004/sept






Wednesday, June 3, 2009

പടപേടിച്ച് പന്തളത്ത് ചെല്ലുബോള്‍…… JOHN ABRAHAM …………




Remembering the unbeatable legend on his 23rd death anniversary


അമ്മ അറിയാന്‍- ചിത്രീകരണകാലം.
മദ്യപാനമെന്ന ദിനചര്യയില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്താതെതന്നെ ജോണ്‍ തന്‍റെ ജോലികള്‍ മുറപോലെ ചെയ്തുകൊണ്ടിരുന്നു.മദ്യമായിരുന്നല്ലോ ജോണിന്‍റെ ചോറ്(പലര്‍ക്കും സിനിമയാണ് തങളുടെ ചോറെന്ന് പറയുവാന്‍ മടിയില്ലെന്നോര്‍ക്കുക) ഒരു കാര്യത്തില്‍ ജോണ്‍ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നു,
വന്‍ മദ്യപാനികളെ തന്‍റെ സിനിമാപണിയുടെ ഏഴയലത്ത് പോലും ജോണ്‍ അടുപ്പിച്ചിരുന്നില്ല, അതുപോലെ വന്‍ ബുദ്ധിജീവികളേയും.ഇരു കൂട്ടരേയും പറ്റി ജോണിന്‍റെ കമന്‍റ് ഇതായിരുന്നു

''അവന്മാര്‍ ചുമ്മാ മനുഷ്യനെ സിനിയുണ്ടാകാന്‍ സമ്മതിക്കത്തില്ല.''

അരാജകവാദികളുടെ മുത്തപ്പനായ സാക്ഷാല്‍ ജോണ്‍ അബ്രഹാമാണ് ഈ പറയുന്നതെന്നോര്‍ക്കണം.അത് കൊണ്ടാണ്,നടനും സിനിമാക്കാരനും നര്‍ത്തകനും സര്‍വ്വോപരി നല്ലൊരു ലഹരിദായകനുമായ സുരാസുവിനെപ്പോലും ജോണ്‍ അകറ്റിനിര്‍ത്തിയത്.മറ്റൊരു മദ്യപാന സുഹ്രുത്തും നടനും ഗായകനുമായ ഹമീദ് മന്നിശ്ശേരിയെ സിനിമയുടെ പരിസരത്ത് വരാന്‍ ജോണ്‍ അനുവദിച്ചതേയില്ല.
അതില്‍ ഹമീദ്ക്കയുടെ പരിഭവം ഞാന്‍ ഏറെ കേട്ടിട്ടുള്ളതാണ്.
ഇനിയുമൊരാള്‍ കവി എ.അയ്യപ്പനാണ്.ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് സ്ഥലത്ത് ഒരു അര്‍ധരാത്രിയില്‍ ഓടോറിക്ഷയില്‍ അരക്കുപ്പി മദ്യവുമായി വന്ന അയ്യപ്പനെ ഒന്നെത്തിനോക്കാന്‍പോലും ജോണിനെകിട്ടിയില്ല.
വന്നത് കവി അയ്യപ്പനായതിനാലും അരകുപ്പി കൈവശമുള്ളതിനാലും കള്ളുകുടിക്കന്‍ പോയിട്ട് കഞ്ഞികുടിക്കാന്‍ വകയില്ലാതിരുന്ന ഞാനും മറ്റാരൊക്കെയൊ അയ്യപ്പനെയും തട്ടിയെടുത്ത് മട്ടാന്ചേരി കടപ്പുറത്തെവിടെയോപോയി രാത്രിയെ ഓടിച്ചകറ്റി.
ഞങള്‍ രാത്രിയെ മാത്രമെ ഓടിച്ചകറ്റിയുള്ളൂ എന്നാല്‍ ജോണ്‍ സാക്ഷാല്‍
അയ്യപ്പനെത്തന്നെ ആ രാത്രിയില്‍ പടികടത്തി,അതിനായി കോട്ടപ്പുറത്ത്നിന്നും സിനിമാസംഘാടകനായി വന്ന ചാരുമംജ്ദാര്‍ ലൈന്‍ അജയ്യമല്ലേ എന്ന് സന്ദേഹിച്ചുതുടങിയ സെബാസ്റ്റ്യനേയും അമ്മ അറിയാനിന്‍റെ മുഖ്യസംഘാടക നായ അമ്മദിനേയും ജോണ ഏര്‍പ്പാടാക്കിയിരുന്നു.ഇങിനെയൊക്കെയായിരുന്നെങ്കിലും ഒറ്റയായും തെറ്റയായും അരാജകവാദികള്‍ ജോണിനെ തിരക്കിയെത്തുക പതിവാണ്.
ദാരിദ്രത്തില്‍ പൊതിഞ്ഞ ചിത്രീകരണദിനങള്‍,
ഫിലിം വാങിക്കുവാന്‍ പണമില്ലാത്ത അവസ്ഥകള്‍,
കനലെരിയുന്ന മനസ്സുമായി ജോണ്‍,
ചിലപ്പോഴെല്ലാം സ്റ്റാലിനെപ്പോലെ പെരുമാറിയിരുന്ന അമ്മദിന്‍റെ കടുംപിടുത്തങള്‍ ഏല്ലാമായപ്പോള്‍ ജോണിന്നും പിടിവിട്ടു.ഫലം ചിത്രീകരണം നിലച്ചു.
ജോണ്‍ കുടിനിര്‍ത്തിയാലേ ഇനി ഷൂട്ടിംഗ് വേണ്ടതുള്ളൂ എന്ന തീരുമാനം വന്നു.

എല്ലവരും പിരിഞ്ഞു.ജോണ്‍ പന്തളത്തുള്ള ചേച്ചിയുടെ വീട്ടിലേക്കും യാത്രയായി.



ജോണ്‍ മദ്യപാനം നിര്‍ത്തിയെന്ന വാര്‍ത്ത പ്രചരിച്ചു.സഹമദ്യപാനികള്‍ പലരും നിജസ്ഥിതി അറിയുവാന്‍ പന്തളത്തേക്ക് വണ്ടികയറാനൊരുങി,എന്നാല്‍ ജോണിന്‍റെ പന്തളം വിലാസം അമ്മദ് രഹസ്യമായി വെച്ചിരുന്നതിനാല്‍ ആര്‍ക്കും ജോണിനെ കണ്ടെത്താനായില്ല.
ജോണിനെക്കുറിച്ച് അമ്മദ് പുറ്ത്തുവിടുന്ന കാര്യങള്‍മാത്രമെ ഞങള്‍ക്കുണ്ടയിരുന്നുള്ളൂ.
മദ്യപാനം പൂര്‍ണ്ണമായി നിര്‍ത്തി,അമ്മയെപ്പോലെ ജോണ്‍ സ്നേഹിക്കുന്ന ശാന്തമ്മ ചേച്ചിയുടെ ശാസനാപൂര്‍ണ്ണമായ വത്സല്യങളീല്‍ ജോണ്‍ അടുത്ത ഷെഡ്യൂളിന്‍റെ ആലോചനയിലാണെന്നാണ്
അമ്മദില്‍നിന്നും അറിയുവാന്‍ കഴിഞ്ഞത്.അടുത്ത ഷെഡ്യൂള്‍ തുടങുന്നതും കാത്തിരിക്കുന്നതിന്നിടയിലൊരുദിനം അമ്മദിന്‍റെ ഫോണ്‍ വന്നു.ജോണിന് നല്ല സുഖമില്ല നിങള്‍ ഉടനെ പന്തളെത്തത്തണം.എന്താണസുഖം എന്ന എന്‍റെ ചോദ്യത്തിന്‍ മദ്യപാനം നിറുത്തിയത്കൊണ്ടുള്ള എന്തോ പ്രശ്നങളാണ്,നിങളെ കാണണം എന്ന് ജോണ്‍ പറഞ്ഞു.
മുന്‍പ് മദ്യപാനം ഉള്ള ജോണിനെ പേടിച്ചാല്‍ മതിയായിരുന്നു.ഇപ്പോള്‍ മദ്യപാനം നിര്‍ത്തിയ ജോണീനെയും പേടിക്കണമെന്ന അവസ്ഥയായിരിക്കുന്നു.ഏതായാലും ഞാന്‍ പടപേടിച്ചുതന്നെ പന്തളത്തേക്ക് ബസ്സുകയറീ.


അതിരാവിലെയാണ് ഞാന്‍ പന്തളത്തെത്തിയത്.
അസ്വസ്ഥചിത്തമായ മനസ്സും സിംഹഗര്‍ജനവുമായി നില്‍ക്കുന്ന ജോണിനെ പ്രതീക്ഷിച്ചുചെന്ന എനിക്ക് തെറ്റി.
കുളിച്ച് അലക്കിയ ശുഭ്രവസ്ത്രം ധരിച്ച് വായിക്കാനുള്ള കണ്ണടയും ഫിറ്റ് ചെയ്ത് അതാ നില്‍ക്കുന്നു,ജോണ്‍.
ശാന്തമ്മചേച്ചിയുടെ സ്നേഹവും കരുതലും ജോണിനെ നേരെയാക്കിയെടുത്തു എന്നെനിക്ക്
ബോദ്ധ്യമായി.ജോണിനോടോപ്പം പ്രാതല്‍ പങ്കിടുബോഴും ജോണിന് എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്ക് തോന്നിയില്ല.എന്നാല്‍ ഭക്ഷണം കഴിഞ്ഞ് എന്നെയും കൂട്ടി ജോണ്‍ മുറ്റത്തേക്കിറങി കിണറ്റിന്‍കരയില്‍ ചെന്നുനിന്നു കൈവിരലുകള്‍കോണ്ട് ഫ്രെയിം വെച്ച് എന്നോട് പറഞ്ഞു.ഇതിന്നുള്ളില്‍(കിണറ്റില്‍) വേണു ക്യാമറായുമായി ഇറങണം.180 ഡിഗ്രിയിലൊരു പാനിംഗ്,അതവസനിക്കുന്നതിന് മുബ് പുരുഷന്‍റെ(അമ്മ അറിയാനിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര്)മോണോലോഗ് തുടങണം.ഞാന്‍ അന്തംവിടും മുബ് ജോണ്‍ എന്നെയുംകൊണ്ട് മുറ്റത്തിന്‍റെ മറ്റൊരു മൂലയിലേക്ക് പോയി.
തുബച്ചെടികള്‍ നിറഞ്ഞുനില്‍ക്കുന്ന പറബില്‍ ജോണ്‍ കുനിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു,ഇതിലെയാണ് നീ പാറുവിനെയും(അമ്മ അറിയാനിലെ നായികാ കഥാപാത്രം)കൊണ്ട് വയാട്ടിലേക്ക് പോകേണ്ടത്,വേണു ക്യാമറായുമായി ഇതിന്‍റെ മുകളീല്‍ നില്കണം.....ഇപ്പോള്‍ എനിക്ക് കാര്യങളൂടെ കിടപ്പ് മനസ്സിലായി...ജോണിന്‍റെ ഫ്രയിമുകള്‍ ഒന്നൊന്നായി മനസ്സില്‍നിന്നും പുറത്തേക്ക് വന്നുകൊണ്ടിരുന്നു.



(Purhan on his way …….in AMMA ARIYAN)

ഉമ്മറവാതില്‍ക്കല്‍ വന്നു ചേച്ചി ജോണിനെ അകത്തേക്ക് വിളിച്ചു.ജോണ്‍ ഉച്ചത്തില്‍ പാക്കപ്പ് പറഞ്ഞു,പിന്നെ കൊച്ചുകുട്ടിയായി അക്ത്തേക്ക്…
തനിച്ചായപ്പോള്‍ ചേച്ചി പറഞ്ഞു..രാത്രിയില്‍ രാജന്(ജോണിനെ വീട്ടില്‍വിളിക്കുന്ന പേര് )തീരെ ഉറക്കമില്ല,നിങളുടെയൊക്കെ പേരു വിളിച്ച് ഷൂട്ടിംഗാണ്.ഡോക്ടറൂടെ അടുത്തേക്ക് വരാന്‍ കൂട്ടാക്കുന്നില്ല.എങിനെയെങ്കിലും സമ്മതിപ്പിച്ച് ഡോക്ടറെ കാണിക്കണം.

അമ്മ അറിയാനിലെ ചിത്രീകരണത്തിനിടയില്‍ ജോണ്‍ വഴക്ക് പറയാത്ത് ചുരുക്കം ഒരാളില്‍ ഒന്ന് ഞാനായിരുന്നതിനാലും ജോണിനെ അനുനയിപ്പിക്കാനുള്ള ചില വിദ്യകള്‍ കൈവശമുള്ളതിനാലും( നമ്മള്‍ രണ്ടാളൂം കുന്നംകുളത്തുകാരാരണെന്നും ഇരുവരുടേയും അമ്മവീട് പനക്കല്‍ തറവാടണെന്നും പറയുകയാണ് ആദ്യപടി,അല്ലെങ്കില്‍ മാര്‍ത്തോമ്മാ സ്ഭക്കാരായ ഞങള്‍ക്ക് സംയുക്തമായി പാടാന്‍കഴിയുന്ന ചില ഭക്തി ഗാനങള്‍ അതിന്‍റെ തമാശ ആസ്വദിച്ച് പാടുക...ഇതൊക്കെയാണ് ചിലപ്പോഴൊക്കെ ഞാന്‍ പ്രയോഗിക്കാറ്) പക്ഷെ ഇത്തവണ അതൊന്നും വേണ്ടിവന്നില്ല എന്നതാണ് നേര്.
''നമുക്ക് ഡോക്ടറെ കാണാം '' എന്ന് ഇങോട്ട് പറഞ്ഞ് ഒരത്ഭുതം പോലെ ജോണ്‍ ഇറങിവന്നു.
പന്തളം ജനറല്‍ ആശുപത്രിയിലെ മാനസികരോഗികളുടെ വാര്‍ഡാണ് അടുത്ത രംഗം. അപ്പുറത്തും ഇപ്പുറത്തുമുള്ള കട്ടിലുകളില്‍ വിവിധതരക്കാരായ മാനസിക രോഗികള്‍
ചുവരിനോട് ചേര്‍ന്നുള്ള ഒരു ഇരുബ് കട്ടിലില്‍ ജോണ്‍.

അപ്പോഴേക്കും അമ്മ അറിയാനിലെ നടനും നല്ലൊരു ഗസല്‍ ഗായകനും സര്‍വ്വോപരി ജോണ്‍ അനുയായിയുമായിതീര്‍ന്ന ഫോര്‍ട്ട് കൊച്ചിയുടെ സ്വന്തം നസീം എത്തി.എനിക്ക് സമധാനമായി,കൂട്ടിനൊരാളുണ്ടല്ലോ. ജോണിനുള്ള പ്രത്യേക പരിഗണന പ്രമാണിച്ച് ഞങള്‍ക്കും കിട്ടി പ്രത്യേക പരിഗണന-അതായത് താഴെ തറയില്‍ പത്രക്കടലാസ് വിരിച്ച് കിടക്കുവാനുള്ള പരിഗണന.സര്‍ക്കാര്‍ ആശുപത്രിയില്‍,അതും പന്തളം പോലൊരു രാജ്യത്ത്......

വാര്‍ഡില്‍ അഡമിറ്റ് ആയ ഉടനെ ജോണ്‍ ഞങളൂടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായി.താഴെ തറയില്‍ പത്രം വിരിച്ചുകിടക്കുന്ന ഞങളോട് അവിടെ കിടക്കേണ്ടേന്നും ചേച്ചിയുടെ വീട്ടില്‍ പോയി കിടക്കാനും ജോണ്‍ നിര്‍ബന്ധിച്ചു.പോരാത്തതിന്,ഞാന്‍ കുടിനിര്‍ത്തിയതാ നിങള്‍ വേണേല്‍ രണ്ടെണ്ണം കഴിച്ചോ എന്ന് പറ്ഞ്ഞ് പന്തളത്ത് എവിടെയൊക്കെ മദ്യ ഷാപ്പുണ്ടെന്നും ജോണ്‍ വിശദീകരിച്ചുതന്നു.


(Nilambur Balan & Ramachandran Mokeri in AMMA ARIYAN)



സാദാ രോഗികള്‍ക്ക് നല്‍കാറുള്ള ചില ഗുളികകളുമായി വരുന്ന നഴ്സ് കുട്ടിയോട്
എനിക്ക് കറണ്ട് വെക്കുന്നില്ലേ എന്ന് ജോണ്‍ തമാശയാക്കും.ക്രമേണ അവള്‍ക്ക് ജോണിനോട് ആരാധനയായി. അവള്‍ പോയിക്കഴിയുബോള്‍ ജോണ്‍ പറയും...കോട്ടയത്തെ ആഴ്ചപ്പതിപ്പുകള്‍ വായിച്ച് ഇവള്‍ക്ക് എന്നോട് പ്രേമം കയറിയെന്ന്. അങിനെ സംഭവിച്ചോട്ടെയെന്ന് ഞങളും ആത്മാര്‍ഥമായി ആഗ്രഹിച്ചു.
ദിവസങള്‍ അങിനെ കഴിഞ്ഞു,
.. സൈക്ക്യാട്രിസ്റ്റ് വിവരമുള്ളൊരു മനുഷ്യനായിരുന്നു എന്ന് ജോണ്‍ ആദ്യമേ പറഞ്ഞിരുന്നു.സംഗതി നേരാണെന്ന് എനിക്കും നസിമിന്നും ബോദ്ധ്യപ്പെടാന്‍ കുറച്ചുദിവസമെടുത്തു. ഡോക്ടര്‍ പറഞ്ഞു,
മദ്യപാനം പെട്ടെന്ന് നിര്‍ത്തിയതിന്‍റെ പ്രശനങളാണ്, hallucinations…ജോണിന്നും അതറിയാം അതിനാല്‍ ഡോക്ടര്‍ ജോണിന്ന് ഇഷ്ടപ്പെട്ട ഒരു മരുന്നു വിധിച്ചു.ദിവസവും രണ്ട് പെഗ്ഗ് കഴിക്കാം..
അതില്‍ക്കൂടുതല്‍ പാടില്ല.രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്.
നഴ്സ് കുട്ടിക്കായിരുന്നു മദ്യം കസ്റ്റഡിയില്‍ വെക്കാനും രണ്ട്-രണ്ടേ രണ്ട്‌- പെഗ്ഗ് കൊടുക്കുവാനും അധികാരമുള്ളൂ.ദിവസങള്‍ കഴിഞപ്പോള്‍ ജോണ്‍ പഴയ ജോണായി.
ഫ്രയിമുകള്‍ ക്രത്യമായി.
അമ്മ അറിയാനിലെ സീനുകള്‍ ക്രത്യമായി.
അകബടിക്കാരായ ഞങള്‍ വിവരം അമ്മദിനെ അറിയിച്ചു.അമ്മദിന്‍റെ മറുപടി വന്നു.അടുത്ത് ഷെഡ്യൂള്‍ ഏര്‍പ്പാടാക്കി.എല്ലാം റെഡി ,നിങള്‍ ജോണീനെയും കൊണ്ട് തിരുവനന്തപുരത്തേക്ക് വരിക. ജോണ്‍ തന്‍റെ ആരാധിക നഴ്സ് കുട്ടിയോട് യാത്ര പറയാന്‍ ഒരു മിനിറ്റ് നേരത്തേക്ക് അപ്രത്യക്ഷനായി



(purushan meets Dr.I.Rajan in AMMA ARIYAN)




ഡിസ്ചാര്‍ജ്ജ് വാങി ഞങള്‍ ജോണിനെയുംകൊണ്ട് പന്തളത്തുനിന്നും തിരുവനതപുരത്തേക്ക് ബസ് കയറി.
ഏറ്റവും പുറകിലത്തെ സീറ്റില്‍ ഞങള്‍ മൂവര്‍ മാത്രം.
ബസ്സ് അല്പദൂരം മുന്നോട്ടോടിക്കാണും ജോണ്‍ തന്‍റെ കയ്യിലെ സന്ചിയില്‍ നിന്നും ഒരു ഫുള്‍ കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തുന്നു.ഞാനും നസീമും അന്തംവിട്ടു.ഇതെങിനെ സംഘടിപ്പിച്ചു? ഞങളുടെ കണ്ണുവെട്ടിച്ച് ജോണ്‍ എങും പോയില്ലല്ലോ?കുടി കഴിഞ്ഞാല്‍ ജോണിന്‍റേത് മാത്രമായ ശൈലിയില്‍ ചിറി തുടച്ച് താടിയുഴിഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ച് ജോണ്‍ പഴയ ജോണായി. പറഞ്ഞു.ഏതായാലും ഡിസ്ചാര്‍ജല്ലേ ,രോഗം മാറാനുള്ള മരുന്ന് ആശുപത്രിയില്‍ ഇട്ടേച്ച് പോരുന്നതെന്തിനാ?,ഞാനിതങെടുത്തു,ജോണ്‍
നഴ്സ്കുട്ടിയോട് യാത്രപറയാന്‍ പോയതിന്‍റെ രഹസ്യം അപ്പോഴാണ് ഞങള്‍ക്ക് പിടികിട്ടിയത്.ജോണിന് പ്രണയം രണ്ട് കാര്യങളോടെ ഉണ്ടായിരുന്നുള്ളൂ,മദ്യത്തിനോടും സിനിമയോടും.ഇതില്‍ ഏതിനോടാണ് പ്രഥമപ്രണയം എന്ന് മാത്രമെ എനിക്കറിയാതുള്ളൂ

Wednesday, May 27, 2009

കുരിക്കല്ലേരി എവിടെ?—Theatrical memoirs-chapter 1

(സാധാരണ ചാകാന്‍ കാലമാവുബോഴാണ്, ഓര്‍മ്മ്കുറിപ്പുകള്‍ എഴുതുക....ഞാന്‍ ചാകാറായോ ?)








കുരിക്കല്ലേരി എവിടെ?—

കോഴിക്കോടിന്നടുത്തുള്ള ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നും
നഗരത്തിലെ ഏതോ സര്‍ക്കാരാപ്പീസില്‍ ക്ലാര്‍ക്കായിജോലിചെയ്തും
നാടക-സിനിമാ അഭിനയങളുമായി കുരിക്കല്ലേരി എന്നൊരു മനുഷ്യന്‍
ഉണ്ടായിരുന്നു,ഇപ്പൊള്‍ അദ്ദേഹം എവിടെയാണ് ?


കുരിക്കല്ലേരിയെപ്പറ്റി ഓര്‍മ്മിക്കാതെ എന്ത് ?നാടകം എന്ത് ജീവിതം ?



1978-79 കാലഘട്ടത്തിലാണ്,മധുമാസ്റ്റ്റുടെ നേത്രുത്വത്തില്‍ മാര്‍ക്സിം ഗോര്‍ക്കിയുടെ വിഖ്യാത നോവല്‍ അമ്മ നാടകമാവുന്നത്.അടിയന്തിരാവസഥ കഴിഞ്ഞ് നക്സലൈറ്റ് പ്രസഥാനം വീണ്ടും കേരളത്തില്‍ സജീവമാകുവാന്‍ നിമിത്തമായത് അമ്മ നാടകത്തോടെയാണ്.ഞാന്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് പ്രീ ഡിഗ്രീ വിദ്യാര്‍തി.കോളജ് ലവല്‍ നാടക മത്സരങളില്‍ അഭിനയത്തിന്‍ സമ്മാനം വാങിയത് മാത്രമാണ് .ചതുരനെല്ലിക്കയുടെ കാലം മുതലുള്ള അത്മസുഹ്രുത്ത് പ്രേംചന്ദ് ആണ്,ജീവിതോപദേഷ്ടാവ്.
സുമതിടീച്ചര്‍ ആദ്യമായി കോളജില്‍ ക്ലസ്സെടുക്കുന്നത് ഞങള്‍ക്കായിരുന്നു.(ഇപ്പോള്‍ കോളജ് പ്രിന്‍സിപ്പല്‍-)ടീച്ചറെ കരയിപ്പിച്ചുവിട്ടതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നവന്‍ വയനാട്ടുകാരന്‍ പവിത്രനായിരുന്നു, എന്നേയും പ്രേംചന്തിനേയും മധുമാസ്റ്റ്റുമായി ബന്ധിപ്പിച്ച കണ്ണി.അശേഷം നക്സലൈറ്റ് ചിന്തയില്ലാതിരുന്ന പവിത്രന്‍ മധുമാസ്റ്റ്റുടെ വയനാടന്‍ അധ്യാപനകാലത്തെ അരുമശിഷ്യനായിരുന്നു.
വയനാട്ടില്‍നിന്നും നഗരത്തിലെ കോളജ് ഹോസ്റ്റലിലെ റാഗിങില്‍ തോറ്റ് മധുമാസ്റ്ററുടെ വീട്ടിലായിരുന്നു അവന്‍റെ പൊറുതി.




(പവിത്രനെ കഴിഞതവണ കോഴിക്കോട്ടങാടിയില്‍ നിന്നും കളഞ്ഞുകിട്ടിയപ്പോള്‍.........)




മധുമാസ്റ്റ്റെപ്പോലോരാളെ ആചാര്യനായി കിട്ടിയതില്‍ ഞങള്‍ മൂവരും ആഹ്ലാദിച്ചു.തുടര്‍ന്നുള്ള ദിവസങള്‍ കോളജ് വിട്ടാല്‍ നേരെ മധുമാസ്റ്റ്റുടെ വീട്ടിലേക്കാണ്,യാത്ര.പ്രേംചന്ദിന് താത്വിക സംശയങള്‍,എനിക്ക് നാടക താല്‍പ്പര്യങള്‍.മുത്തപ്പന്‍ കാവിന്നരികിലെ മാസ്റ്റ്റുടെ തറവാട് വീടിന്‍റെ തട്ടിന്‍പുറം-അവിടെയായിരുന്നു മാഷിന്‍റെ വാസം-ഞങളുടെ രാഷ്ട്രീയ പാഠശാലയായി



(പ്രേംചന്ദ്...ഇപ്പോള്‍...)



രണ്ട് അവിവാഹിത വാര്‍ധക്യങള്‍,മാഷുടെ അമ്മാവനും ഇളയമ്മയും വിവാഹിതയായ മറ്റൊരു ഇളയമ്മ,അവരും വ്രദ്ധ.ഇവര്‍ക്കാര്‍ക്കും തട്ടിന്‍പുറത്ത് വന്നുപോകുന്നവരെപ്പറ്റി യാതോരു ഉല്‍കണ്‍ഠയും ഇല്ലായിരുന്നു.അയ്യോ എന്‍റെ തലതെറിച്ചുപോയേ എന്നുപറഞു ഇരുകൈകളുംകൊണ്ട് സ്വന്തം തല പൊത്തി പിടിക്കുന്ന അമ്മാവനെ ഞാനോര്‍ക്കുന്നു.അവിവാഹിത ജീവിതത്തിന്‍റെ ഭ്രാന്തന്‍ ഏകന്തതകളില്‍ നിന്നും വീട് വിട്ടിറങി എങോട്ടെങ്കിലും നടന്നകലുന്ന യശോദ ഇളയമ്മ ഇടക്കെല്ലാം തന്നിരുന്ന കട്ടന്‍ചായയുടെ രുചി ഇപ്പോഴും നെന്‍ചിലെരിയുന്നു.

ആയിടക്കാണ്,,വയനാട് സാംസ്കാരികവേദിയുടെ ബാനറില്‍ മധുമാസ്റ്റര്‍ സംവിധാനം ചെയ്ത പടയണി എന്ന നാടകം കാണുവാന്‍ ഞങള്‍ പോകുന്നത്.എന്നെ സംബന്ധിച്ചിടത്തോളം അതൊരു വഴിത്തിരിവായി.എന്നിലെ നാടകത്തെ സംബന്ധിച്ച അല്പജഞാനത്തിന് കിട്ടിയ നല്ലോരു പ്രഹരമായി പടയണി.




എല്ലാ അര്‍ഥത്തിലും എന്നിലെ അതുവരെയുണ്ടായിരുന്ന നാടക സങ്കല്‍പ്പത്തെമാറ്റിക്കളഞ്ഞു.
അതില്‍ സൂത്രധാരനായി അഭിനയിച്ച അലി അക്ബര്‍ (ഇയാള്‍ പിന്നീട് മാമലകള്‍ക്കപ്പുറത്ത്, എന്ന ഒരു ആദിവാസി സിനിമയും നിരവധി സിനിമയും ഉണ്ടാക്കി),കരുണാകരന്‍ മാസ്റ്റര്‍,നബോലന്‍ രവി(മുത്തപ്പന്‍ കാവ് ഭാഗത്തെ അറിയപ്പെടുന്ന ഒരു
നല്ലവനായ ഗുണ്ടയായി ഇയാള്‍ ജീവിച്ചു),മുരളി ഇലക്കാട് തുടങിയവരായിരുന്നു
അഭിനയിച്ചിരുന്നത്.അടിയന്തിരാവസഥയിലെ ഇന്ധ്യയും അധികാര മല്‍സങളുടെ
അടിയൊഴുക്കുകളും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഒന്നായിരുന്നു പടയണി.

പടയണിക്ക് ശേഷം മധുമാസ്റ്റ്റുടെ സ്ഥിരം സന്ദര്‍ശകരായി ഞങ്ങള്‍ മാറി.
ആയിടക്ക് ജയില്‍ മോചിതരും ഒളീവില്‍നിന്നും പുറത്ത് വന്നവരുമായ പാര്‍ട്ടിനേതാക്കള്‍ കരയുന്ന മരക്കോവണി ചവിട്ടിക്കയറി തട്ടിന്‍പുറത്തെ മുറിയിലേക്ക് വരുമായിരുന്നു.

സിവിക് ചന്ദ്രന്‍ എന്ന കവിയെ അങിനെയാണ് ആദ്യം കാണുന്നത്

അപ്പോള്‍ യൂനിവേഴ്സിറ്റി കലോല്‍സവത്തിന്‍റെ സമയമായി.നാടകം അവതരിപ്പിക്കല്‍
എന്‍റെയും സംഘത്തിന്‍റെയും കുത്തകയാണെന്ന് ഞങ്ങള്‍ ധരിച്ച് നടക്കുന്ന കാലം.
നാടകത്തെപ്പറ്റി വലിയ വിവരമില്ലാതിരുന്ന കാലത്ത് ആര്‍ക്കും കളിക്കാവുന്ന എന്‍.എന്‍ .പിള്ളയുടെ ഗുഡ് നൈറ്റ് നാടകം കളിച്ചു കേമത്തം നടിച്ചു നടന്നതല്ലാതെ പുതിയ നാടക സബ്രദായങളെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല്.ധാരണ ഉണ്ടായി വന്നപ്പോഴാണ്‍ മനസ്സിലായത്.എന്‍.എന്‍.പിള്ള തന്നെ എഡ്വ്വേര്‍ഡ് ആല്‍ബിയുടെ സൂ സ്റ്റോറി അടിച്ചുമാറ്റിയതാണ് ഗുഡ്നൈറ്റ് എന്ന്.ഗോഡ് ഫാദര്‍ എന്ന് തമാശ ചിത്രംകൂടി ഇല്ലായിരുന്നെങ്കില്‍ എന്‍.എന്‍.പിള്ളയുടെ കട്ടപ്പൊകയായേനെ


(N N Pillai not Edward അല്ബീ

അപ്പോഴാണ് സിവിക്ക് ചന്ദ്രന്‍ നാലാംയാമം എന്ന ഒരു സ്ക്രിപ്റ്റുമായി വരുന്നത്.അഞാതനാമകര്‍ത്താവായ ഒരാളാണ് നാടകം രചിച്ചത് പറഞ്ഞുവന്നത് നാലാംയാമം എന്ന് നാടകത്തെക്കുറിച്ചാണല്ലോ.
പടയണി നാടകത്തില്‍നിന്നും അടിച്ചുമാറ്റിയ ചില ചലനങളും മധുമാസ്റ്ററുടെ ചില മിനുക്കലുകളും പ്രേംചന്ദ്,പവിത്രന്‍ എന്നിവരുടെ ഇടപെടലുകളും കൂടിയായപ്പോള്‍ നാടകം യൂണിവേഴ്സിറ്റി തലത്തില്‍ ഒന്നാം സമ്മാനം നേടി.പടയണിയുടേയും മറ്റും സ്വാധീനം അവതരണത്തില്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷങളായി
മൂന്ന് പന്ധിതന്മാരും പരേതനായ സിംഹവും,അമാലന്മാര്‍ തുടങ്ങിയ ശങ്കരപിള്ള നാടകങള്‍
കണ്ടുമടുത്ത പ്രേക്ഷകര്‍ക്ക് പുതിയ നാലാംയാമം അനുഭവമായി മാറി।പിന്നീട് ചുവന്ന വെളിച്ചവും ചെണ്ടയും അടിമകളും ഉടമകളും വിപ്ലവവും യൂണിവേഴ്സിറ്റി നാടകങളുടെ ഒഴിയാബാധയായി മാറുവാന്‍ നാലാംയാമം നിമിത്തമായി

അപ്പോഴും കുരിക്കല്ലേരി എവിടെ എന്ന ചോദ്യം ബാക്കിയാവുന്നു


(തുടരും......തുടരണമോ?..........)